എയ്ഡ്‌സ് ദിന ചിന്തകൾ

ഇന്ന് ഡിസംബർ ഒന്ന്, ഈ ദിവസം മെഡിക്കൽ പുരോഗതിയെക്കുറിച്ച് മാത്രമല്ല നാം ചിന്തിക്കേണ്ടത്, പാർശ്വവൽക്കരിക്കപ്പെട്ടവരെ സ്നേഹിക്കാനും സേവിക്കാനും ഒപ്പം നിൽക്കാനുമുള്ള ക്രിസ്തുവിന്റെ ആഹ്വാനത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽകൂടി ആണ് ഈ ദിനം എന്ന് തിരിച്ചറിയണം.
“തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനം ചെയ്യുക” എന്നതാണ് 2025 ലെ
ലോക എയ്ഡ്‌സ് ദിനത്തിന്റെ ചിന്താവിഷയം (“Overcoming disruption, transforming the AIDS response”)

“ രോഗികളിലും ദരിദ്രരിലും ഒഴിവാക്കപ്പെട്ടവരിലും ക്രിസ്തുവിനെ തിരിച്ചറിയാൻ നമ്മെ വിളിക്കുന്നു” എന്നു മത്തായിയുടെ (25:34–40) സുവിശേഷത്തിൽ കാണുവാൻ സാധിക്കും. ഈ വചന അടിസ്ഥാനത്തിൽ എയ്ഡ്സിനോടുള്ള (എച്ച്ഐവി) ക്രിസ്തീയ പ്രതികരണങ്ങൾ തിരുവെഴുത്തിൽ വേരൂന്നിയതായിരിക്കണം. വചനം നമ്മെ കളങ്കം നിരസിക്കാനും, കരുണ സ്വീകരിക്കാനും നിർബന്ധിക്കുന്നു.

ഈ വിഷയത്തിൽ സഭയുടെ ഉത്തരവാദിത്തം മനസിലാക്കികൊണ്ട്
റവ. ഡോ. ഡൊണാൾഡ് മെസ്സർ ആഹ്വാനം ചെയ്തതുപോലെ, ക്രൈസ്തവർ “ധൈര്യപൂർവ്വം സ്നേഹിക്കണം, സന്തോഷത്തോടെ സേവിക്കണം, ധൈര്യത്തോടെ നയിക്കണം” എന്ന വാക്കുകൾ ഏറ്റെടുടുത്താൽ സഭയ്ക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല എന്നതിൽ ഇരുപക്ഷമില്ല.

പ്രസംഗപീഠങ്ങളിലും സമൂഹങ്ങളിലും
എയ്ഡ്സിനെക്കുറിച്ച് തുറന്നു സംസാരിക്കുക, പ്രായോഗികമായി സേവനം ഉറപ്പുവരുത്തി പരിശോധന, ചികിത്സ, പരിചരണ സംരംഭങ്ങളെ പിന്തുണയ്ക്കുക, ദുർബലരെ അവഗണിക്കുന്ന നയങ്ങൾക്ക് എതിരെ വാദിക്കുക. ലോക എയ്ഡ്‌സ് ദിനത്തിൽ എയ്ഡ്‌സ് (എച്ച്ഐവി)
ബാധിതർക്ക് സ്വീകാര്യതയും പ്രാർത്ഥനയും ഐക്യദാർഢ്യവും നൽകുവാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയും,
അവർക്ക് ശാരീരികവും വൈകാരികവും ആത്മീയവുമായി ഒരു കൈതാങ്ങ് കണ്ടെത്തുന്നയിടവുമായി ദൈവസഭ മാറട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

പ്രത്യാശയുടെ നാളുകൾ നോക്കി പാർക്കുന്ന ദൈവജനത്തിനു ഹൃദയം തകർന്നവരെ സുഖപ്പെടുത്താനും അടിച്ചമർത്തപ്പെട്ടവരെ സ്വതന്ത്രരാക്കാനും ആണ് ക്രിസ്തു വന്നുവെന്ന് സമൂഹത്തെ ഓർപ്പിക്കുവാൻ 2025 ലെ ഈ ലോക എയ്ഡ്‌സ് ദിനത്തിൽ സാധിക്കട്ടെ. ആരും സ്നേഹിക്കപ്പെടാത്തവരല്ലെന്നും ആരും ദൈവകൃപയ്ക്ക് അതീതരല്ലെന്നും പ്രഖ്യാപിച്ചുകൊണ്ട്, കരുണയുടെയും ധൈര്യത്തിന്റെയും നീതിയുടെയും ഒരു ദീപസ്തംഭമായി ഈ നാളുകളിൽ സഭ ഉയർന്നുവരട്ടെ.

ബിനു വടക്കുംചേരി

Comments are closed.