ചെറുകഥ: പ്രണയലോകത്തിൽ ചിന്തകളുടെ ഒരു യാത്ര…

  സ്വപ്നങ്ങളിൽ ‍ചാലിച്ച വിവിധ നിറം പനിനീര്‍പൂവുമേന്തി ഇതാ കുറെ കമിതാക്കൾ ‍തേരാ-പാര അലയുന്നു. ഇവരിൽ‍ പലര്‍ക്കും ചില വര്‍ഷങ്ങള്‍ക്കു മുൻപ് ഇങ്ങനെ ഒരു ദിവസത്തെ പറ്റി അറിയില്ലായിരുന്നു. മുതലാളിത്ത കച്ചവടത്തിൽ പ്രണയത്തിന്റെ മറവിൽ വൻലാഭം കൊയ്യുന്ന ആധുനിക വാണിജ്യ തന്ത്രം കണ്ടു പിടിച്ച ദിവസമാണോ ഫെബ്രുവരി 14 എന്നതും ഇവര്‍ക്കറിയില്ല.

എന്താണ് പ്രണയം എന്നറിയാൻ ഞാൻ എന്റെ ചിന്തകളെ പതിയെ മേയ്യാൻ ‍അഴിച്ചു വിട്ടു. ചിന്തകൾ ‍പ്രണയത്തിന്റെ ലോകത്തിലൂടെ നടന്നു തുടങ്ങി…

ചിന്തകളോട് നേരെ നടക്കുവാൻ ഞാൻ ‍ശാസിച്ചു, അല്‍പ്പം പരിഭവം എന്നോട് തോന്നിയെങ്കിലും ചിന്തകൾ ‍നേരെ നടക്കുവാൻ തുടങ്ങി. നടന്നു നടന്നു ഒരു കടൽ തീരത്തെത്തി നിന്നു.

ഞാൻ ചോദിച്ചു ‘എന്താ നീ നിന്നത്?

ചിന്തകൾ പറഞ്ഞുതുടങ്ങി “സ്നേഹിക്കുന്നവര്‍ക്കായി കടൽ പകര്‍ത്തുകൊടുത്ത സ്നേഹം, പ്രണയിക്കുന്നവന്റെ വിശ്വസ്ഥതയെ മനസിലാക്കാതെ അവനെ കുറ്റപെടുത്തിയപ്പോളും ആഘാതസ്നേഹത്താൽ കടൽ വിഭജിച്ച് ചരിത്രത്തെ അത്ഭുതപെടുത്തിയ സ്നേഹം” ഇത്തരത്തിലുള്ള മഹാ സ്നേഹമോര്‍ത്തു ചിന്തകൾ വിസ്മയംപൂണ്ടു നില്‍ക്കെ ഞാൻ അവയോട് യാത്ര തുടരാൻ പറഞ്ഞു.

അങ്ങനെ വിസ്മയപരിതമായ ചിന്തകൾ നടന്നു തുടങ്ങി…

നടന്നു നടന്നു ഒരു മഴവില്ലിനെ കണ്ടതും അതിനെ തുറിച്ചുനോക്കികൊണ്ട് നിന്നു. ‘മഴവില്ല്‘ സ്നേഹത്തിൽ നിന്നു ആവിര്‍ഭവിച്ചൊരു രൂപം! ഒരു മഹാപ്രളയത്തിൽ നിന്നും പ്രാണനാഥൻ തന്റെ പ്രണയിനിയെ പെട്ടകത്തിലൂടെ രക്ഷപെടുത്തിയതിന്റെ ഓര്‍മ്മയാണ് ഈ മഴവില്ല്.

പ്രളയത്തേക്കാൾ വലിയ വേദനയോടെ പ്രണയിക്കുന്നവന്റെ സ്നേഹംമോര്‍ത്ത് ചിന്തകളുടെ കണ്ണ് ഒന്ന് കലങ്ങി. എങ്കിലും വീണ്ടും നടന്നു തുടങ്ങി….

പൂക്കൾ നിറഞ്ഞ ഉദ്യാനത്തിൽ‍ എത്തി. പൂക്കളുടെ വാസന ആസ്വദിക്കുന്ന ചിന്തകളെ തട്ടിമാറ്റി കൊണ്ട് കുറെ പൂക്കളുമായി ഇതാ ഒരു യുവാവ്‌ തന്റെ പ്രണയിനിക്ക് പൂക്കൾ‍ കൊടുക്കുവാൻ‍ പാഴുകയാണ്.

ആയാളിന്റെ വഴികളിളുടെ ചിന്തകളും നടന്നു തുടങ്ങി …

നടന്നു…നടന്നു…അവരുടെ ജീവിതം കണ്ടു പകച്ചു നിന്നു.

പ്രണയിച്ച ഇരുവരും കുടുംബക്കാരുടെ എതിര്‍പ്പുകൾ വകവെക്കാതെ വിവാഹം കഴിച്ചു. പ്രണയിച്ചിരുന്നപ്പോൾ കണ്ടതായ ഗുണങ്ങൾ മാത്രമല്ല, ഇരുവരിലും ഗുണ-ദോഷങ്ങൾ ഉണ്ടെന്നു അവർ‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് അവരുടെ മാനസിക വിടവിന് കാരണമായി. അവസാനം വക്കീൽ കൊടുത്ത പേപ്പറിൽ കുത്തിവരിച്ചു ഇരുവരും വേര്‍പിരിഞ്ഞു.

പരസ്പരം പ്രണയിച്ചവർ ദൈവിക ഇഷ്ട്ടത്തെയോ കുടുംബ ഇഷ്ട്ടത്തെയോകുറിച്ച്  ഓർക്കാതെ സ്വന്തം ഇഷ്ട്ടത്തിനു പ്രാധ്യാന്യം നല്‍കിയപ്പോൾ അവരുടെ സ്വപ്പനങ്ങിൽ‍ കണ്ടൊരു ജീവിതം നയിക്കുവാൻ അവര്‍ക്ക് കഴിയാതെയായി. ഇതുപോലെ ഒരുപാട് കുടുംബങ്ങൾ തകര്‍ന്നു പോകുന്നതോര്‍ത്തു വിഷമിച്ച ചിന്തകൾ മെല്ലെ അവിടെന്ന് വിട വാങ്ങി.

ഞങ്ങൾ മടങ്ങി നടക്കുന്നിടയിൽ‍ ചിന്തകൾ പെട്ടന്ന് അവിടെ നിന്നു… എന്തോ ശ്രവിക്കുന്നത് പോലെ എനിക്ക് തോന്നി. ഞാൻചോദിച്ചു

എന്താ നീ ശ്രദ്ധിക്കുന്നെ..?

ഇവയിൽഅധികമായി നീ എന്നെ സ്നേഹിക്കുന്നുവോ..?

എന്നൊരു ശബ്ദം കേട്ടുയെന്നു ചിന്തകൾ പറഞ്ഞു.

ആ ശബ്ദം എന്റെ കാതിലും മുഴങ്ങി

ഇവയിൽഅധികമായി നീ എന്നെ സ്നേഹിക്കുന്നുവോ?”

ശബ്ദം കേട്ടതായ ഭാഗത്തു ഞാൻ നോക്കിയപ്പോൾ ഇതാ കുരിശു……….അവിടെ ഞാൻ കണ്ടു, മാനവരാശിയെ പ്രണയിച്ചു സ്വന്തം ജീവൻ‍ വെടിഞ്ഞ ക്രിസ്തു….. ആ പരിശുദ്ധ പ്രണയമാണ് യഥാര്‍ത്ഥ പ്രണയമെന്നു ഞാൻ മനസിലാക്കികൊണ്ട് എന്റെ കാതിൽ മുഴങ്ങിയ ശബ്ദത്തത്തോട് പ്രതികരിച്ചു

ഉവ്വ് കര്‍ത്താവേ

എന്ന് ഉത്തരം പറഞ്ഞു. എന്റെ ഉത്തരം കേട്ടുതും ചിന്തകൾ കൈയടിച്ചുകൊണ്ട് പറഞ്ഞു

നല്ല പ്രതികരണം

വാൽകഷ്ണം: “നമ്മുടെ പ്രതികരണം നമ്മുടെ ആത്മീയതയുടെ പ്രതീകമാണ്‌

-ബിനു വടക്കുംചേരി

 

 

Comments are closed.